ആലപ്പുഴ തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടിമരിച്ചതിന് പിന്നിൽ ഭർത്താവിൻറെ പിടിവാശിയെന്ന് സൂചന. തകഴി കേളമംഗലം സ്വദേശി പ്രിയയും പതിമൂന്ന് വയസുള്ള മകൾ കൃഷ്ണപ്രിയയുമാണ് മരിച്ചത്. ആലപ്പുഴ വീയപുരം പഞ്ചായത്തിലെ അസി. സെക്രട്ടറിയായിരുന്ന പ്രിയക്ക് മലപ്പുറത്തേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ, നാട്ടിലെ ജോലി രാജിവച്ച് തന്നോടൊപ്പം ഓസ്ട്രേലിയയിലേക്ക് പോകാൻ പ്രിയയെ ഭർത്താവ് നിർബന്ധിച്ചിരുന്നു. ഇതേ ചൊല്ലിയുണ്ടായ പ്രശ്നങ്ങളാണ് അമ്മയുടെയും മകളുടെയും മരണത്തിൽ കലാശിച്ചതെന്നാണ് സൂചന.
പ്രിയയുടെ ഭർത്താവ് മഹേഷ് ഓസ്ട്രേലിയയിൽ ജോലി ചെയ്യുകയാണ്. ഭാര്യയെയും മകളെയും ഓസ്ട്രേലിയയിൽ എത്തിക്കണമെന്ന നിർബന്ധത്തിലായിരുന്നു മഹേഷ്. ഇക്കാര്യത്തിൻറെ പേരിൽ മഹേഷും പ്രിയയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. മാത്രമല്ല അടുത്തിടെ സഹോദരൻ മരിച്ചതിൻറെ മാനസിക വിഷമവും പ്രിയയ്ക്ക് ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികളിൽ ചിലർ പറയുന്നത്. ഇന്ന് ഉച്ചയ്ക്ക് ഇവർ സ്കൂട്ടറിൽ തകഴി കേളമംഗലത്ത് നിന്ന് 2 കിലോമീറ്റർ അപ്പുറത്തുള്ള ലെവൽ ക്രോസിനടുത്തെ ട്രാക്കിലേക്ക് എത്തുകയായിരുന്നു.
ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് പോവുകായിരുന്ന മെമു ട്രെയിനിന് മുന്നിലേക്കാണ് അമ്മയും മകളും ചാടിയത്. മൃതദേഹങ്ങൾ വണ്ടാനം മെഡി. കോളജ് ആശുപത്രിയിലേക്ക് മാറ്റി. നാട്ടിലെ സർക്കാർ ജോലി ഉപേക്ഷിച്ച് വിദേശത്ത് പോകാൻ പ്രിയയ്ക്ക് അത്ര ഇഷ്ടമല്ലായിരുന്നുവെന്നാണ് അറിയുന്നത്. പ്രിയയുടെ അച്ഛനും അമ്മയും നേരത്തേ മരിച്ചിരുന്നു. ഇപ്പോൾ അപ്രതീക്ഷിതമായി സഹോദരൻ കൂടി മരിച്ചതിൻറെ വിഷമവും അവരെ വല്ലാതെ ബാധിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.