വാ വിട്ട വാക്ക് കാരണം റിലീസ് ചെയ്യാൻ പോകുന്ന സിനിമയ്ക്ക് പണിയാകും എന്ന ധാരണയിൽ ഉള്ള പുറം പൂച്ച് മാത്രമാണ് ആ മാപ്പ് പറച്ചിലെങ്കിൽ നിങ്ങൾ സ്വയം നാശത്തിന്റെ കുഴി തോണ്ടുക ആണ്, മാപ്പ് പറച്ചിലിന് പിന്നാലെകുറിപ്പുമായി മാധ്യമ പ്രവർത്തക

നടൻ ഉണ്ണി മുകുന്ദനെ കുറിച്ച് നടത്തിയ പരാമർശത്തിൽ ഷെയിൻ നിഗം മാപ്പ് പറഞ്ഞിരുന്നു. തമാശയായിട്ട് പറഞ്ഞതാണെന്നും ഉണ്ണി ചേട്ടൻ അത് വേദന തോന്നിയിട്ടുണ്ടെങ്കിൽ മാപ്പ് പറയുന്നുവെന്നും ഷെയിൻ പറഞ്ഞത്. താൻ ചെയ്തത് അഥവാ പറഞ്ഞത് തെറ്റാണെന്ന ബോധ്യം വരുമ്പോൾ പരസ്യമായി മാപ്പ് ചോദിക്കുന്നത് മാന്യത തന്നെയാണ്. അതിനെ മാനിക്കുന്നു. ഇനിയെങ്കിലും തലയിൽ കയറ്റി വച്ച അഹംഭാവം എന്ന കിന്നരി തൊപ്പി ഉപേക്ഷിച്ചിട്ട്‌ മികച്ച കലാകാരൻ എന്ന ഐഡന്റിറ്റി നേടാൻ ശ്രമിക്കുക ഷെയിൻ എന്ന് പരയുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറുപ്പിലൂടെയാണ് വിശദീകരണം

കുറിപ്പിങ്ങനെ

താൻ ചെയ്തത് അഥവാ പറഞ്ഞത് തെറ്റാണെന്ന ബോധ്യം വരുമ്പോൾ പരസ്യമായി മാപ്പ് ചോദിക്കുന്നത് മാന്യത തന്നെയാണ്. അതിനെ മാനിക്കുന്നു. ഇനിയെങ്കിലും തലയിൽ കയറ്റി വച്ച അഹംഭാവം എന്ന കിന്നരി തൊപ്പി ഉപേക്ഷിച്ചിട്ട്‌ മികച്ച കലാകാരൻ എന്ന ഐഡന്റിറ്റി നേടാൻ ശ്രമിക്കുക ഷെയിൻ. ശീലം പരം ഭൂഷണം അഥവാ Character is the best virtue എന്നാണ്. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം സ്വഭാവം തന്നെയാണ് ഏറ്റവും നല്ല ആടയാഭരണം.

സിനിമ എന്ന വളരെ വലിയൊരു വ്യവസായത്തിനുള്ളിൽ അലിഖിതമായ ഒരു Code of Conduct ഉണ്ട്. അതിൽ പരസ്പര ബഹുമാനത്തിന് വളരെ വലിയൊരു സ്ഥാനമുണ്ട്. ഷെയിൻ നിഗം എന്ന പയ്യൻ നടൻ ആ പ്രൊമോഷൻ ഇന്റർവ്യൂവിൽ മറന്നു പോയ സംഗതിയാണത്. ഒരു പൊതുവേദിയിൽ വെച്ച് തന്റെ സഹപ്രവർത്തകനായ മറ്റൊരു നടനെ, അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനിയെ വെറുതെ വലിച്ചിഴച്ചു കൊണ്ട് വരിക, എന്നിട്ട് തമാശ എന്ന നാട്യത്തിൽ ഏറ്റവും മോശമായി അപമാനിക്കുക. വേണ്ടാത്ത പരിപാടി തന്നെയായിരുന്നു അത്.

ഉണ്ണിയും ഷെയിനും – രണ്ടാളും രണ്ട് ധ്രുവങ്ങളാണ്. ! ഇരുവരും പ്രതിനിധാനം ചെയ്യുന്ന തട്ടകം മാത്രമേ ഒന്നായിട്ടുള്ളൂ- സിനിമ! വളർന്ന് വന്ന സാഹചര്യം തൊട്ട് സിനിമയിലേയ്ക്ക് രംഗപ്രവേശം ചെയ്ത രീതി വരെ വ്യത്യസ്തമാണ് രണ്ടാളുടെയും. നെപ്പോട്ടിസം അരങ്ങു വാഴുന്ന, തൊഴുത്തിൽ കുത്ത് കോമൺ ഫാക്ടറായ ഒരു തൊഴിലിടത്തിൽ ഗോഡ്ഫാദറിന്റെ അകമ്പടിയില്ലാതെ ആകാരഭംഗിയും ആത്മവിശ്വാസവും ഹാർഡ് വർക്കും മാത്രം കൊണ്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ച മറുനാട്ടിൽ ജനിച്ചു വളർന്ന മലയാളിയായ ഒരു കലാകാരനാണ് ഉണ്ണി മുകുന്ദൻ. എന്നാൽ ഷെയിന്റെ കാര്യം അങ്ങനല്ല. അബി എന്ന മിമിക്രി സൂപ്പർ താരത്തിന്റെ, നായകൻ അല്ലെങ്കിൽ കൂടി സിനിമകളിൽ നടനായി അറിയപ്പെട്ട ഒരുപാട് സിനിമ ബന്ധങ്ങൾ ഉള്ള ഒരാളുടെ മകൻ.

ഉണ്ണിയെന്ന പയ്യന് സിനിമയിൽ ചുവടൊന്ന് പിഴച്ചാൽ താങ്ങി നിറുത്താൻ പോലും ആരുമില്ലെന്ന ബോധ്യം ഉള്ളതിനാൽ Slow and steady wins the race എന്ന പഴഞ്ചൊല്ലിൻ്റെ ചുവട് പിടിച്ച് അയാൾ മുന്നേറി. അതിനാൽ തന്നെ സിനിമയിലെന്നല്ല പബ്ലിക്കിന്റെ മുന്നിൽ വരുന്ന ഏത് ഇന്റർവ്യൂകളിലും വിവാദം ഒന്നും വരുത്താതെ, വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന ശൈലിയെ അനുകരിക്കാതെ സംസാരിച്ചു. സിനിമ ഇൻഡസ്ട്രിക്കകത്തെ ആ Code of Conduct അണുവിട തെറ്റാതെ പാലിച്ചു. അനാവശ്യ വിവാദങ്ങളിൽ തന്നെ പിടിച്ചിടുന്ന, തന്റെ രാഷ്ട്രീയവും വിശ്വാസവും വലിച്ചിഴച്ച് സിനിമകളെ ഡീഗ്രേഡിങ് ചെയ്യുന്ന വേളയിൽ പോലും മൗനം പാലിച്ചു. ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് ബാല എന്ന നടൻ ഉണ്ടാക്കിയ വിവാദത്തിൽ പോലും ബാലയ്ക്കെതിരെ ഒന്നും പറയാതെ സഹപ്രവർത്തകനോടുള്ള പരസ്പര ബഹുമാനം എന്തെന്ന് കാണിച്ചു. അതേ ബാല പിന്നീട് അമൃത ആശുപത്രിയിൽ കരൾ രോഗബാധിതനായി അഡ്മിറ്റ് ആയപ്പോൾ അവിടെ ആദ്യം എത്തി യഥാർത്ഥ സൗഹൃദം എന്തെന്ന് കാണിച്ചു കൊടുത്തു.

കുടുംബം വഴി സിനിമയും അഭിനയിക്കാനുള്ള ടാലൻറും ലഭിച്ചിട്ടും അത് മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ ഇടയ്ക്ക് വീണ് പോയ ഒരു പയ്യൻ നടനാണ് ഷെയിൻ . ചെയ്യുന്ന തെറ്റുകളിൽ നിന്ന് ഊരി പോകാൻ ഉള്ള പിന്തുണകളും അവസരങ്ങളും ചെറിയ പ്രായത്തിലെ ധാരാളം പണവും നിർലോഭം ലഭിച്ചതിനാൽ ഈസി വാക്ക് ഓവറായി കരിയറും ജീവിതവും കണ്ട് ഇടയ്ക്കൊക്കെ പിഴച്ചു പോയി ആ പിഴവിൽ പകച്ചു നില്ക്കുന്ന ഒരാൾ ആണ് ഷെയിൻ . തുടക്ക കാലത്ത് അയാൾക്ക് എതിരെ നിർമ്മാതാക്കൾ പരാതി പറയുമ്പോൾ അതിലെ നെല്ലും പതിരും തിരയാതെ ഷെയിന് ഒപ്പം ഭൂരിപക്ഷം മലയാളികളും നിന്നിരുന്നത് അബി എന്ന അച്ഛനോടും പിന്നെ നന്നായി അഭിനയിക്കാൻ കഴിവുള്ള അയാളോടും മലയാളിക്ക് ഉണ്ടായിരുന്ന ഇഷ്ടം കൊണ്ടു തന്നെയായിരുന്നു. പിന്നീട് അതേ മലയാളി മറിച്ച് ചിന്തിച്ച് തുടങ്ങിയത് തുടർച്ചയായി വന്ന പരാതികളിൽ കഴമ്പ് ഉണ്ടെന്ന് തോന്നിയത് കൊണ്ടു മാത്രം. അല്ലാതെ അവനവൻ കുഴിച്ച കുഴിയിൽ വീണ് ഗുലുമാൽ പറ്റുമ്പോൾ ഷെയിൻ എപ്പോഴും ഉന്നയിക്കുന്ന മത ഇരവാദം നോക്കി ഒന്നുമല്ല.

ആ മാപ്പ് പറച്ചിൽ ഹൃദയത്തിൽ നിന്നാണെങ്കിൽ, പറഞ്ഞത് തെറ്റ് ആണെന്ന ബോധ്യത്തിൽ നിന്നാണെങ്കിൽ നിങ്ങളൊരു നല്ല മനുഷ്യൻ തന്നെയാണ് ഷെയിൻ. എന്നാൽ വാ വിട്ട വാക്ക് കാരണം റിലീസ് ചെയ്യാൻ പോകുന്ന സിനിമയ്ക്ക് പണിയാകും എന്ന ധാരണയിൽ ഉള്ള പുറം പൂച്ച് മാത്രമാണ് ആ മാപ്പ് പറച്ചിലെങ്കിൽ നിങ്ങൾ സ്വയം നാശത്തിന്റെ കുഴി തോണ്ടുക ആണെന്ന് മാത്രമേ പറയാനുള്ളൂ !!

കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് വർഷങ്ങൾ എത്രയോ ആയിട്ടും പ്രേം നസീർ എന്ന വലിയ നടനെ മലയാളികൾ ഇന്നും സ്നേഹിക്കുന്നത് അദ്ദേഹത്തിന്റെ സഹപ്രവർത്തകരോടും മറ്റുള്ളവരോടും ഉള്ള പെരുമാറ്റ രീതികൾ കൊണ്ടും എളിമ, വിനയം എന്നീ സവിശേഷ ഗുണങ്ങൾ കൊണ്ടുമാണ്. നസീർ സിനിമകളിലെ ഫൈറ്റും നസീർ സാറിന്റെ ഡയലോഗ് ഡെലിവറിയും മരം ചുറ്റിയോട്ടവും ട്രോളുന്ന അതേ ആളുകൾ തന്നെ നസീർ എന്ന വലിയ മനുഷ്യനെ ആദരവോടെ മാത്രം നോക്കി കാണുന്നു. വിനായകൻ എന്ന നടനെ മികച്ച നടനായി , നല്ല മനിതനായി കണ്ട അതേ നമ്മൾ പിന്നീട് അയാളെ വെറും ഒരു കോമാളിയായി കാണാൻ തുടങ്ങിയത് അയാൾ പൊതു സമൂഹത്തിൽ സ്വയം പ്രസൻ്റ് ചെയ്ത നാറിയ രീതി കൊണ്ടായിരുന്നു. ആ ഒരു ഗതികേട് ഷെയിൻ നിഗത്തിന് വരാതെ ഇരിക്കട്ടെ !!

Scroll to Top