ബെംഗളൂരുവിൽ മലയാളി യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ രംഗത്തെത്തിയതോടെയാണ് ഈ സംഭവം മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നത്… തൊടുപുഴ ചിറ്റൂർ സ്വദേശി ലിബിൻ തലയിലേറ്റ മുറിവിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മരിച്ചത്. കുളിമുറിയിൽ വീണ് പരുക്കേറ്റു എന്നായിരുന്നു കൂടെയുണ്ടായിരുന്നവർ വീട്ടുകാരെ വിളിച്ചുപറഞ്ഞത്. എന്നാൽ മുറിവിൽ ആസ്വാഭാവികതയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതായി ലിബിൻ്റെ സഹോദരി പറയുന്നു…ശനിയാഴ്ച രാത്രിയാണ് ലിബിന് പരുക്കേറ്റതായി വീട്ടുകാർക്ക് വിവരം കിട്ടിയത്.
ഒപ്പം താമസിച്ചിരുന്നവർ പലപ്പോഴും പരസ്പര വിരുദ്ധമായി സംസാരിച്ചിരുന്നുവെന്നും തലയിലെ മുറിന് കുളിമുറിയിൽ വീണപ്പോൾ സംഭവിച്ചത് പോലെയല്ലെന്ന് ഡോക്ടർ പറഞ്ഞതായും ലിബിൻ്റെ സഹോദരി ആരോപിച്ചു. ബെംഗളൂരു നിംഹാൻസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് ലിബിൻ്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ ഹെബ്ബ ഗുഡി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരിച്ച യുവാവിൻ്റെ ആന്തരികാവയവങ്ങൾ 8 പേർക്ക് ദാനം ചെയ്തതായി കുടുംബാംഗങ്ങൾ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.
കഴിഞ്ഞ നാല് വർഷമായി ലിബിൻ ബെംഗളൂരുവിൽ അക്കൗണ്ടൻ്റായി ജോലി ചെയ്യുകയായിരുന്നു. രണ്ട് സഹോദരങ്ങളാണ് ലിബിനൊപ്പം റൂമിൽ കഴിഞ്ഞിരുന്നത്. സഹോദരങ്ങൾ തമ്മിൽ വാക്‌തർക്കമുണ്ടായപ്പോൾ പരിഹരിക്കാൻ ചെന്ന ലിബിനെ ഇരുവരും ചേർന്ന് മർദിക്കുകയായിരുന്നെന്നാണ് വിവരം. ലിബിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും യുവാവിന് അപസ്മാരമുണ്ടായതിനെ തുടർന്ന് ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. ചികിത്സയിലായിരുന്ന ലിബിൻ ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. സംഭവത്തിൽ കുടുംബം ബെംഗളൂരു പൊലീസ് പരാതി നൽകിയിട്ടുണ്ട്. യുവാവിൻ്റെ നില ഗുരുതരമാണെന്ന് അറിഞ്ഞതിന് പിന്നാലെ ഒരാൾ സ്ഥലം വിട്ടെന്നും കുടുംബം ആരോപിച്ചു.