മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ മാധ്യമ പ്രവർത്തകയോട് കയർത്ത് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. കഴിഞ്ഞദിവസം പുറത്തിറങ്ങിയ തന്റെ ഏറ്റവും പുതിയ ചിത്രമായ ഗരുഡനെക്കുെറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ ഒരു മാധ്യമപ്രവർത്തക സുരേഷ് ഗോപി മറ്റൊരു മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തെക്കുറിച്ച് ചോദിച്ചു. തുടക്കത്തിൽ ഇതിനോട് പ്രതികരിച്ചെങ്കിലും തുടർന്നും മാധ്യമപ്രവർത്തക ചോദ്യങ്ങൾ തുടർന്നപ്പോൾ നടൻ പ്രകോപിതനാകുകയായിരുന്നു.
ആളാകാൻ വരരുത് തന്നോട്, കോടതിയാണ് ഇനി നോക്കുന്നത്, ഇനി അവർ നോക്കിക്കോളും എന്നാണ് നടൻ മാധ്യമപ്രവർത്തകയോട് ദേഷ്യത്തോടെ പറഞ്ഞത്. ഇതിന് മറുപടി പറയുന്നതിനിടെ എന്ത് കോടതിയെന്ന് മാധ്യമപ്രവർത്തക ചോദിക്കുന്നു.’എന്ത് കോടതിയോ? ഞാൻ തുടർന്നും സംസാരിക്കണമെങ്കിൽ അവരോട് പോകാൻ പറയൂ, ജനങ്ങൾ സിനിമ ആസ്വദിക്കുന്നു, അത് ഈശ്വരാനുഗ്രഹം തന്നെയാണ്. അത് ഞാൻ സസന്തോഷം അനുഭവിച്ച് കൊണ്ടിരിക്കുകയാണ്.
ഇപ്പോഴും ഞാൻ ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് പേടിയാണ്, ഒന്ന് മാറി നിൽക്കാനെ ഞാൻ പറഞ്ഞിട്ടുള്ളൂ. അതിനുള്ള അവകാശം എനിക്കില്ലേ?അതിന് ആ വാർത്താക്കച്ചവടക്കാരൻ ക്ളാസെടുത്ത് വിട്ടിരിക്കുന്ന വാചകങ്ങളൊന്നും ഇവിടെ എഴുന്നള്ളിക്കരുത്. അവർ കോടതിയെയാണ് പുച്ഛിച്ചിരിക്കുന്നത്. ഞാൻ ആ കോടതിയെ ബഹുമാനിച്ചാണ് കാത്തിരിക്കുന്നത്. എന്ത് കോടതിയെന്ന് ആർക്കെങ്കിലും പറയാൻ അവകാശമുണ്ടോ?’- സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് ചോദിച്ചു.
തന്റെയും സിനിമാ വ്യവസായത്തിന്റെയും ബലത്തിൽ ഗരുഡൻ പറന്നുയരുകയാണെന്നും നടൻ കൂട്ടിച്ചേർത്തു. മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് തൃശൂർ അതിരൂപതയുടെ വിമർശനത്തിലും നടൻ പ്രതികരിച്ചു. മണിപ്പൂരിനെക്കുറിച്ച് പറഞ്ഞതിൽ മാറ്റമില്ല. പറയാനുള്ളത് അവരുടെ അവകാശമാണ്. എന്നാൽ ആരാണ് ആ സഭ എന്ന് അവർ വ്യക്തമാക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.