അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാമെന്നാണ് വിചാരിച്ചത്, ചെന്നാൽ ​മോഹൻലാൽ പിന്മാറും, നീ എടുത്തോയെന്ന് പറയും- ജോയ് മാത്യു

കഴിഞ്ഞ ദിവസമാണ് മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി നടൻ മോഹൻലാലിനെ വീണ്ടും തിരഞ്ഞെടുത്തത്. എതിരില്ലാതെയാണ് മോഹൻ ലാലിന്റെ വിജയം. ഇത് മൂന്നാം തവണയാണ് മോഹൻലാൽ അമ്മ പ്രസിഡന്റാകുന്നത്. ഈ അവസരത്തിൽ നടൻ ജോയ് മാത്യു മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തെ കുറിച്ചാണ് ജോയ് മാത്യു പറയുന്നത്. ‘പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാമെന്നാണ് ഞാൻ വിചാരിച്ചത്. മുട്ടുമ്പോൾ ആനയോട് മുട്ടണ്ടേ. കരുത്തനായ സ്ഥാനാർത്ഥി അല്ലേ മോഹൻലാൽ. നമ്മൾ മത്സരിച്ചാൽ മോഹൻലാൽ പിന്മാറും. മോനെ നീ എടുത്തോ എന്ന് പറയും. ഞാൻ ഇല്ല ഈ പരിപാടിയ്ക്ക് എന്ന് പറയും. സത്യത്തിൽ ഈ സ്ഥാനം ഞങ്ങൾ അദ്ദേഹം ഏൽപ്പിക്കുകയാണ്.

വേറൊരു ആളില്ല അതുകൊണ്ട്. ആരെങ്കിലും മുന്നോട്ട് വരികയാണെങ്കിൽ അപ്പോൾ തന്നെ മൂപ്പര് കസേര വിട്ട് പോകും. പ്രസിഡന്റ് സ്ഥാനത്തേക്ക് വരേണ്ടത് എല്ലാവർക്കും സമ്മതനായ ആളായിരിക്കണം. ആരെങ്കിലും വന്നിരുന്നിട്ട് കാര്യമില്ല. അയാൾ പറയുന്നതിന് സ്വീകാര്യത വേണം. ഡിസിഷൻ മേക്കർ ആയിരിക്കണം അയാൾ. അതിനെല്ലാം ക്വാളിറ്റി ഉള്ള ആളാണ് മോഹൻലാൽ’, എന്നാണ് ജോയ് മാത്യു പറഞ്ഞത്.

ജോയ് മാത്യു, ധ്യാൻ ശ്രീനിവാസൻ, അപ്പാനി ശരത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സ്വർ​ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ജോയ് മാത്യു വെളിപ്പെടുത്തി.

Scroll to Top