വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരന്‍ കിണറ്റില്‍ വീണു, പിന്നാലെ ചാടാനൊരുങ്ങിയ മാതാവിനെ തള്ളിമാറ്റി കിണറ്റിലേക്ക് എടുത്തുചാടി അനിയനെ രക്ഷിച്ച് പത്താം ക്ലാസുകാരന്, അഭിനന്ദന പ്രവാഹം

സഹോദരങ്ങള്‍ക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരന്‍ കിണറ്റില്‍ വീണു. കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തി കിണറ്റില്‍ ചാടാനൊരുങ്ങിയ മാതാവിനെ തള്ളിമാറ്റി ആഴമുള്ള കിണറ്റിലേക്ക് എടുത്തുചാടി സഹോദരന്‍ അനിയനെ രക്ഷിച്ചു. മുഹമ്മദ് ഫര്‍ഹാ(15)നാണ് കിണറ്റില്‍ ചാടി സാഹസികമായി അനിയനെ രക്ഷിച്ചത്. കുട്ടികള്‍ക്ക് പരിക്കുകള്‍ ഒന്നുമില്ലെന്ന് പിതാവ് ഷെഫീക് പറഞ്ഞു.

പിന്നാലെയെത്തിയ പിതാവും അതിഥിത്തൊഴിലാളിയും കിണറ്റിലിറങ്ങി ഇരുവരെയും വെള്ളത്തില്‍ മുങ്ങാതെ പിടിച്ചുനിര്‍ത്തി. വ്യാഴാഴ്ച വൈകിട്ട് നാലരയ്ക്ക് തൃക്കാക്കര കരിമക്കാട് കളപ്പുരയ്ക്കല്‍ കെ.എം. ഷെഫീക്കിന്റെ വീട്ടിലാണ് സംഭവം.

ഷഫീക്കിന്റെയും അനീഷയുടെയും ഇളയ മകന്‍ മുഹമ്മദ് വീട്ടിലെ കിണറ്റില്‍ വീഴുകയായിരുന്നു. സ്‌കൂള്‍ വിട്ടെത്തിയ മറ്റു സഹോദരങ്ങളായ സൗബാന്‍ (12), ഫാത്തിമ (10) എന്നിവര്‍ക്കൊപ്പം ആള്‍മറയുള്ള കിണറിനു സമീപം ഇരുന്നു കളിക്കുകയായിരുന്നു. ഇതിനിടെ മുഹമ്മദ് കിണറ്റിലേക്ക് എത്തി നോക്കിയപ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നു.

ഈ സമയം മാതാവും മുഹമ്മദ് ഫര്‍ഹാനും വീടിനകത്തായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ അനീഷ നോക്കുമ്പോള്‍ 20 അടി താഴ്ചയും അഞ്ചടിയിലേറെ വെള്ളവുമുള്ള കിണറ്റില്‍ മുങ്ങിത്താഴുകയായിരുന്നു കുട്ടി. ഇതോടെ കിണറ്റിലിറങ്ങാന്‍ നോക്കിയ മാതാവിനെ മാറ്റി മുഹമ്മദ് ഫര്‍ഹാന്‍ എടുത്തു ചാടുകയായിരുന്നു.

മുങ്ങിത്താഴ്ന്ന അനിയനെ തോളിലേറ്റി മുകളിലേക്ക് ഉയര്‍ത്തി നിര്‍ത്തി. പിന്നാലെ സംഭവമറിഞ്ഞ് തൃക്കാക്കര ഭാരത മാതാ കോളേജിനു സമീപം വെല്‍ഡിങ് ജോലി ചെയ്യുകയായിരുന്ന പിതാവ് ഷെഫീക്കും ഇദ്ദേഹത്തിന്റെ സഹായിയായ അതിഥി തൊഴിലാളിയും സ്ഥലത്തെത്തി.

ഇവര്‍ കിണറ്റിലിറങ്ങി രണ്ടു കുട്ടികളെയും കൈയില്‍ എടുത്തുനിന്നു. കിണറ്റില്‍നിന്ന് ആദ്യം നാട്ടുകാരുടെ സഹായത്തോടെ ഫര്‍ഹാനെ കയറിലൂടെ മുകളിലെത്തിച്ചു. പിന്നാലെയെത്തിയ തൃക്കാക്കര അഗ്നിരക്ഷാ സേന വലിയ കുട്ട കിണറ്റിലിറക്കി ഇളയ കുട്ടിയെയും പിതാവിനെയും അതിഥിത്തൊഴിലാളിയെും രക്ഷപ്പെടുത്തുകയായിരുന്നു. കിണറ്റിലെ ചാട്ടത്തിനിടെ വെള്ളത്തിന്റെ അടിയിലെ പാറയില്‍ കൊണ്ട് ഫര്‍ഹാന്റെ വലതുകാലിന് പൊട്ടലുണ്ടായി.

തൃക്കാക്കര മേരിമാതാ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ഫര്‍ഹാന്‍. തൃക്കാക്കര ഫയര്‍ സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ഓഫീസര്‍ എം. ഷിജാം, ഫയര്‍ ഓഫീസര്‍മാരായ പി.ആര്‍. ബാബു, എസ്. ദീപു, രഞ്ജിത്ത്, എം. മനു എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Scroll to Top