മലയാള സിനിമയിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഹിറ്റ്ചിത്രങ്ങളിൽ ഒന്നാണ് ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ. വയലിൻസിന്റെ അതിപ്രസരമുള്ള ചിത്രം ഉണ്ണിയുടെ സിനിമാ കരിയറിലെ വഴിത്തിരിവായ ചിത്രമായാണ് കണക്കാക്കുന്നത്. ഈ സിനിമയോടെ പാൻ ഇന്ത്യൻ ഇമേജുള്ള നടനായി ഉണ്ണി മാറിയിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോൾ ഉണ്ണിക്കെതിരെ മാനേജർ എന്ന് അവകാശപ്പെട്ട് വിപിൻ കുമാർ എന്നയാൾ പോലീസിൽ പരാതിയുമായി രംഗത്തുവന്നത്. ഉണ്ണി തന്നെ ക്രൂരമായി മർദ്ദിച്ചു എന്ന ആരോപണമാണ് വിപിൻ പോലീസിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ടൊവിനോ തോമസിന്റെ നരിവേട്ട സിനിമയെ പ്രമോട്ടു ചെയ്തു എന്നതിന്റെ കാരണം കൊണ്ടാണ് മർദ്ദിച്ചതെന്നാണ് ഇയാൾ പരാതിയിൽ ചൂണ്ടിക്കാട്ടിയത്. ഈ സംഭവത്തിന്റെ മറുവശം തേടി മറുനാടന് ലഭിച്ചത് മറ്റ് വിവരങ്ങളാണ്. ഉണ്ണി മുകുന്ദനെതിരെ വിപിൻ ഉയർത്തിയ വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് നടനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ മറുനാടനോട് വ്യക്തമാക്കിയത്. പരാതിക്കാരൻ ആരോപിക്കുന്നത് പോലെയല്ല കാര്യങ്ങളെന്നും അടിസ്ഥാന രഹിതമായ പരാതിയാണ് ഉണ്ണിക്കെതിരെ ഉയർന്നതെന്നുമാണ് ലഭ്യമാകുന്ന വിവരം. ഒന്നാമതായി പരാതിക്കാരൻ ആരോപിക്കുന്നതു പോലെ ഉണ്ണി മുകുന്ദന്റെ മാനേജറല്ല വിപിൻ.
മലയാളത്തിലെ നിരവധി സിനിമകളുടെ സോഷ്യൽ മീഡിയ പ്രമോട്ടറാണ് വിപിൻ. ഉണ്ണിയെ കൂടാതെ പൃഥ്വിരാജ്, ടൊവിനോ തുടങ്ങിയ യുവതാരങ്ങളുടെയെല്ലാം സോഷ്യൽ മീഡിയ പ്രമോഷനാണ് ഇദ്ദേഹം ചെയ്യുന്നത്. ഉണ്ണിയുടെ മാർക്കോയിലെ അടക്കം പ്രമോഷൻ ചെയ്തിരുന്നതും വിപിനാണ്.നരിവേട്ട സിനിമയുടെ പ്രമോഷന്റെ പേരിലാണ് തർക്കമുണ്ടായതെന്ന ആരോപണം അപ്പാടെ നിഷേധിക്കുകയാണ് ഉണ്ണിയുമായി അടുപ്പമുള്ളവർ. ടൊവിനോയും ഉണ്ണിയും തമ്മിൽ അടുത്ത സുഹൃത്തുക്കളാണ്. ഈ വിഷയത്തിൽ പരാതിയുമായി വിപിൻ പോലീസിൽ സംസാരിച്ച ശേഷവും ഇരുവരും തമ്മിൽ സംസാരിച്ചിട്ടുണ്ട്. അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചു എന്ന വികാരമാണ് ടൊവിനോയ്ക്ക് ഈ വിഷയത്തിലുള്ളത്. വിപിൻ ഇല്ലാത്തകഥ മെനയുകയാണ് ചെയ്യുന്നതെന്നാണ് ഉണ്ണിയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. മാർക്കോ സിനിമയുടെ സോഷ്യൽ മീഡിയ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഇരുവർക്കുമിടയിൽ തർക്കം ഉടലെടുത്തത്. വിപിനൊപ്പം മറ്റൊരു യുവതിയുമായിരുന്നു സിനിമയുടെ പ്രമോഷൻ ചെയ്തിരുന്നത്. ഇവർക്കിടയിൽ ഇതുമായി ബന്ധപ്പെട്ട് തർക്കങ്ങളും നിലനിന്നിരുന്നു. ഇതിനിടെ യുവതിയോട് ഉണ്ണിക്കതെിര വിപിൻ ചില മോശം പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിൽപ്രതികരിച്ച യുവതിയോട് മേശം പെരുമാറ്റം ഉണ്ടാകുകയും ചെയ്തു. ഇതേക്കുറിച്ച് ഉണ്ണി വിളിച്ചു ചോദിച്ചപ്പോൾ ആക്ഷേപങ്ങൾ വിപിൻ നിഷേധിക്കുകയാണ് ചെയ്തത്. ഇതിന് ശേഷം പലകേന്ദ്രങ്ങളിലും ഉണ്ണിക്കെതിരെ വിപിൻ പലതും പറഞ്ഞു നടന്നു.ഇതിനിടെ ഉണ്ണിക്ക് പണി വരുന്നുണ്ടെന്ന വിധത്തിൽ ഒരു ഫോൺ സന്ദേശവും എത്തി.
വിപിനാണ് ഇതിന് ഒരുങ്ങുന്നത് എന്നു ചോദിച്ചപ്പോൾ ഫോണിൽ വിളിച്ചു ചോദിച്ചെങ്കിലും അദ്ദേഹം അത് നിഷേധിക്കുകയാണ് ഉണ്ടായത്. ചില തർക്കങ്ങൾ നിലനിൽക്കവേയാണ് എറണാകുളത്ത് എത്തിയപ്പോൾ ഉണ്ണിയുടെ താമസ സ്ഥലമായ കാക്കനാട് ഡിഎൽഎഫ് ന്യൂട്ടൺ ഹൈറ്റ്‌സ് എന്ന ഫ്ളാറ്റിന്റെ ഒന്നാം നിലയിലുള്ള പാർക്കിങ് സ്ഥലത്തേക്ക് വിപിന് എത്തിയത്. തർക്ക വിഷയങ്ങളെ കുറിച്ചു സംസാരിക്കവേ വിപിൻ കൂളിംഗ് ഗ്ലാസ് ധരിച്ചിരുന്നു. ഇത് ഊരി സംസാരിക്കണമെന്ന് ഉണ്ണി ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല. ഇത് തർക്കങ്ങൾ വഷളാക്കുകയും ചെയ്തു. അപ്പോഴത്തെ തർക്കം രൂക്ഷമായി ദേഷ്യത്തിന് വിപിന് ധരിച്ചിരുന്ന കൂളിംഗ് ഗ്ലാസ് ഉണ്ണി ഊരിയെടുത്തത്. ഇതിനിടെ ഗ്ലാസ് താഴെ വീണു പൊട്ടുകയും ചെയ്തുവെന്ന് ഉണ്ണിയുമായി അടുപ്പമുള്ളവർ പറയുന്നു. ഈ കൂളിംഗ് ഗ്ലാസ് ടൊവിനോ ഗിഫ്റ്റ് നൽകിയതാണെന്ന് അറിഞ്ഞുകൊണ്ട് ഉണ്ണി പൊട്ടിച്ചു എന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നുമാണ് വിശദീകരണം. വിപിനെ മർദ്ദിച്ചു എന്ന ആരോപണത്തിന് അടിസ്ഥാനം ഇല്ലാത്തതാണ്. ഉറ്റ ചങ്ങാതിമാരായ ടൊവിനോയും ഉണ്ണി മുകുന്ദനും തർക്കമെന്ന് വരുത്തി തീർക്കാനാണ് അടിപിടി കേസിന്റെ കഥയുമായി രംഗത്തുവന്നതെന്നും ഉണ്ണിയുമായി അടപ്പുള്ളവർ വ്യക്തമാക്കി.