കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന വാർത്ത ഇന്നലെയാണ് പുറത്തു വന്നത്. 28 വർഷത്തെ മാധ്യമപ്രവർത്തന ജീവിതത്തിന് വിരാമമിട്ട് അദ്ദേഹം റിപ്പോർട്ടർ ടിവിയിലെ എഡിറ്റോറിയൽ ചുമതലയിൽ നിന്നൊഴിഞ്ഞു. സിപിഎം അംഗമായി പൊതുരംഗത്ത് സജീവമാകുമെന്ന് അദ്ദേഹം പറഞ്ഞു. നികേഷ് കുമാറിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ് പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു..
ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം. മാധ്യമപ്രവർത്തകനായി നിന്ന് രാഷ്ട്രീയ അടിമപ്പണിയെടുത്തു എയറിൽ പോകുന്നതിനേക്കാൾ എത്രയോ നല്ലതാണ് മുഴുവൻ സമയ രാഷ്ട്രീയക്കാരനായി നിന്ന് ഫുൾ ടൈം എയറിൽ പോവുന്നത് പാലക്കാടൻ കിണറുകൾ ജാഗ്രതൈ എന്നാണ് അഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചത്
സിഎംപി നേതാവും മുന്‍ മന്ത്രിയുമായ എം വി രാഘവന്റെ മകനായ നികേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് വരുന്നത്. ഇന്ത്യാവിഷന്, റിപ്പോര്‍ട്ടര്‍ ചാനലുകളില്‍ പ്രവര്‍ത്തിച്ച നികേഷ് കുമാർ റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനത്തുനിന്നാണ് പടിയിറങ്ങുന്നത്.
‘ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഇനി സിപിഎം അംഗമായി പ്രവർത്തിക്കും. ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് ഈ തീരുമാനം,’ നികേഷ് കുമാര്‍ വ്യക്തമാക്കി.
ഒന്നാം പിണറായി വിജയൻ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും മുസ്ലിം ലീഗിലെ കെ എം ഷാജിയോട് പരാജയപ്പെട്ടു.