ഫേസ്ബുക്ക് മുതൽ ഇൻസ്റ്റഗ്രാം വരെ… എല്ലാവരുടെയും സ്റ്റാറ്റസും റീൽസുമൊക്കെയെയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ് നമ്മുടെ പാർവതി കലക്ടർ. ഒറ്റദിവസം കൊണ്ട് കേരളക്കരയാകെ അറിയപ്പെട്ടവൾ, മനക്കരുത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും വിജയത്തിൻ്റെയും പ്രതീകം… ജീവിതത്തിൽ തോറ്റുപോയവർക്കും ഒരു വലിയ ജീവിതം സ്വപ്നം കാണുന്നവർക്കും പ്രചോദനമായി മാറിയിരിക്കുകയാണ് എറണാകുളത്തെ പുതിയ അസിസ്റ്റൻ്റ് കലക്ടടർ പാർവതി ഗോപകുമാർ. ഒരു കാലത്ത് ആൽഫ്രഡ് എന്ന യുവ കലക്ടറാണ് സോഷ്യൽ മീഡിയയിൽ ഭരിച്ചിരിക്കുന്നതെങ്കിൽ ഇന്ന് ആ സ്ഥാനത്ത് പാർവതിയാണ്…
മനക്കരുത്തിൻ്റെയും ഉയർത്തെഴുന്നേൽപ്പിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും ഫലം കൂടിയാണ് ഈ വിജയമെന്നത് പാർവതി ഐഎഎസിനെ മാറ്റുകൂട്ടുന്നു. കുട്ടിയായിരിക്കെ അപകടത്തിൽ വലതുകൈ നഷ്ടപ്പെട്ട പാർവതി പിന്നീട് അങ്ങോട്ട് കൃത്രിമ കൈ വച്ചാണ് പഠിച്ചതും ഐഎഎസ് നേടിയതും. അതിനുവേണ്ടി എന്ത് കഠിനാധ്വാനം ചെയ്യാനും അവൾ തയ്യാറായിരുന്നു. ചലനമില്ലാത്ത വലതു കയ്യിനെ സാക്ഷിയാക്കി ഇടതുകൈ കൊണ്ട് മാതാപിതാക്കൾക്കൊപ്പം അസിസ്റ്റൻ്റ് കലക്ടറായി ചുമതലയേൽക്കുന്ന പാർവതിയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. ആരും കൊതിച്ചുപോകുന്ന മധുരപ്രതികാരമായിരുന്നു പാർവതിയുടേത്. ആലപ്പുഴ കലക്ടറേറ്റിലെ ഡെപ്യൂട്ടി തഹസിൽദാർ അമ്പലപ്പുഴ കോമന അമ്പാടിയിൽ കെ.എസ് ഗോപകുമാറിൻ്റെയും കാക്കാഴം ഹൈസ്‌കൂൾ അധ്യാപിക ശ്രീകല എസ്. നായരുടെയും മകളാണ് പാർവതി. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഉത്സവം കാണാനായി അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴുണ്ടായ അപകടത്തിലാണ് വലതുകൈ നഷ്ടപ്പെട്ടത്. പകരം കൃത്രിമക്കൈ വച്ചിട്ടുണ്ട്. ചെന്നിത്തല നവോദയ വിദ്യാലയത്തിൽ നിന്ന് ഉയർന്ന മാർക്കോടെ പത്താം ക്ലാസ് പൂർത്തിയായി. സ്‌കൂൾ കാലം മുതൽ ഒറ്റക്കൈ കൊണ്ടാണ് അവൾ പോരാടിയത്.
അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേട്ടത്തോടെ പ്ലസ് ടു വിജയിച്ചു. തുടർന്ന് നിയമം പഠിക്കാനായിരുന്നു ആഗ്രഹം. അങ്ങനെ ബെംഗളൂരു നാഷണൽ സ്‌കൂൾ ഓഫ് ലോയിൽ പഞ്ചവത്സര എൽഎൽബിക്ക് ചേർന്നു.എൽഎൽബി പഠനകാലത്ത് ആലപ്പുഴ ജില്ലാ കലക്ടറായിരുന്ന എസ്. സുഹാസിൻ്റെ ഓഫിസിൽ ഇൻ്റേൺഷിപ് ചെയ്യാനെത്തിയപ്പോഴാണ് പാർവതി ഐഎഎസിനെ കുറിച്ച് സ്വപ്‌നം കാണാൻ തുടങ്ങിയത്. അന്ന് സബ് കലക്ടറായിരുന്ന വി ആർ കൃഷ്ണ തേജ പാർവതിക്ക് പ്രചോദനമായി.അദ്ദേഹം നിരവധി ഉപദേശങ്ങൾ നൽകി. സിവിൽ സർവീസിനെ സ്വപ്‌നമായി കാണണമെന്നും അത് നേടിയെടുക്കണമെന്നും കൃഷ്ണ തേജ എപ്പോഴും പാർവതി ഓർമ്മിപ്പിച്ചിരുന്നു. അന്നത്തെ വൈറൽ കലക്ടർ കൂടിയായിരുന്നു കലക്ടർ മാമൻ എന്ന് അറിയപ്പെട്ടിരുന്ന കൃഷ്ണ തേജ. അങ്ങന കൃഷ്ണ തേജയ്ക്ക് നൽകിയ വാക്ക് പാർവതി പാലിച്ചു. 2024 ലെ സിവിൽ സർവീസ് പരീക്ഷയിൽ തിളക്കമാർന്ന വിജയത്തോടെ 282-ാം റാങ്ക് നേടിയാണ് ഐഎഎസ് സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം എറണാകുളത്തിൻ്റെ അസിസ്റ്റൻ്റ് കലക്ടറായി ചുമതലയേറ്റ് കേരളത്തിനാകെ അഭിമാനമാകുകയും ചെയ്തു.