അപകടത്തിൽ വലതു കൈ നഷ്ടമായിട്ടും പതറാതെ, പഠനത്തിൽ മികവോടെ മുന്നേറി ഐഎഎസ് കൈപ്പിടിയിലൊതുക്കിയ പാർവതി ഗോപകുമാർ എറണാകുളം അസിസ്റ്റന്റ് കലക്ടർ. തിങ്കളാഴ്ച രാവിലെ കലക്ടർ എൻ എസ്‌കെ ഉമേഷിനെ കണ്ടശേഷമാണ് പാർവതി ചുമതലയേറ്റത്. അമ്പലപ്പുഴ സ്വദേശിനിയായ പാർവതി 2024-ലെ സിവിൽ സർവീസ് പരീക്ഷയിൽ 282-ാം റാങ്കോടെയാണ് ഐഎഎസ് സ്വന്തമാക്കിയത്. ആലപ്പുഴ കലക്ടറേറ്റിലെ ഡെപ്യൂട്ടി തഹസിൽദാർ അമ്പലപ്പുഴ കോമന അമ്പാടിയിൽ കെ എസ് ഗോപകുമാറിന്റെയും കാക്കാഴം ഹൈസ്‌കൂൾ അധ്യാപിക ശ്രീകല എസ് നായരുടെയും മകളാണ് പാർവതി.
ഏഴാ ക്ലാസിൽ പഠിക്കുമ്പോൾ പിതാവ് ഗോപകുമാറിനൊപ്പം ഇരുചക്രവാഹനത്തിൽ ആലപ്പുഴ ചിറപ്പ് ഉത്സവം കാണാൻ പോകുമ്പോഴാണ് വാഹനാപകടത്തിൽപ്പെട്ട് പാർവതിയുടെ വലതുകൈ അറ്റത്.മുട്ടിനു താഴെ വെച്ച് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്നതിനെത്തുടർന്ന്, കൃത്രിമക്കൈയുടെ സഹായത്തോടെയാണ് പിന്നീട് പഠനം തുടർന്നത്. നഷ്ടപ്പെട്ടതിനെക്കുറിച്ച് ഓർത്ത് നിരാശപ്പെടാതെ ഇടതുകൈ കൊണ്ട് എഴുതാനും മറ്റും പഠിച്ചു. പ്ലസ്ടു ഹ്യുമാനിറ്റീസിൽ മുഴുവൻ മാർക്കും വാങ്ങി ജയിച്ച പാർവതി, ബംഗളൂരു നാഷണൽ ലോ സ്‌കൂളിൽനിന്നാണ് 2021ൽ നിയമബിരുദം നേടിയത്. ആലപ്പുഴ കലക്ടർ എസ് സുഹാസ്, സബ് കലക്ടർ കൃഷ്ണ തേജ എന്നിവരുടെ ഓഫീസിൽ ഇന്റേൺഷിപ്പിന് അവസരം ലഭിച്ചതോടെയാണ് പാർവതിക്ക് ഐഎഎസ് മോഹം പൂവിട്ടത്.രണ്ടാം ശ്രമത്തിൽ ഐഎഎസ് പാർവതിയുടെ കൂടെപ്പോന്നു. മസൂറിയിലെ പരീശീലനം പൂർത്തിയാക്കിയ പാർവതിയെ കഴിഞ്ഞയാഴ്ചയാണ് എറണാകുളം അസിസ്റ്റന്റ് കലക്ടറായി നിയമിച്ചത്. പാർവതി ചുമതലയേൽക്കുന്നതിന് സാക്ഷ്യം വഹിക്കാൻ കുടുംബാംഗങ്ങളും കലക്ടറേറ്റിൽ എത്തിയിരുന്നു. അച്ഛൻ ഡെപ്യൂട്ടി തഹസിൽദാറായി ജോലി ചെയ്യുന്ന ആലപ്പുഴ കലക്ടറേറ്റിൽഅസിസ്റ്റന്റ് കലക്ടറായി ചുമതലയേൽക്കാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ മാതൃജില്ല ലഭിക്കില്ലല്ലോ എന്നായിരുന്നു പാർവതിയുടെ പ്രതികരണം. ആനുകാലികങ്ങളിൽ ചില ചെറുകഥകളും എഴുതിയിട്ടുണ്ട്.