ലിവിംഗ് ടുഗദറുകാരന്റെ സംശയരോഗം ജീവനെടുത്തു തിരുനെല്ലി പ്രവീണ കൊലപാതകത്തിന് പിന്നിൽ

വാകേരി ഗ്രാമം ഇന്നലെ ഉണർന്നതു ഞെട്ടിക്കുന്ന അരുംകൊലയുടെ വാർത്തയിലേക്കാണ്. വനത്തോടു ചേർന്ന തോട്ടത്തിൽ ഏറക്കുറെ ഒറ്റപ്പെട്ട നിലയിൽ താമസിച്ചിരുന്ന പ്രവീണ എന്ന യുവതിയെയും 2 പെൺമക്കളെയും ഇടയ്ക്കിടെ ഈ വീട്ടിൽ വന്നുപോയിരുന്ന പിലാക്കാവ് തറയിൽ ദിലീഷിനെയും നാട്ടുകാർക്ക് വലിയ പരിചയം ഉണ്ടായിരുന്നില്ല. കണ്ണൂർ സ്വദേശിയുടെ തോട്ടത്തിലുള്ള വീട്ടിൽ ഇവർ താമസമാക്കിയിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിരുന്നുള്ളൂ. ഞായറാഴ്ച രാത്രി വിവരം പ്രവീണയുടെ മൂത്ത മകൾ അനർഘയാണു കൊലപാതക വിവരം അയലത്തെ വീട്ടിലെത്തി അറിയിച്ചത്. കഴുത്തിനും ചെവിക്കും പരുക്കേറ്റ അനർഘയെ സമീപത്തു താമസിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയഭാരതിയുടെ നേതൃത്വത്തിലാണ് രാത്രി വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. വിവരം അറിഞ്ഞു നാട്ടുകാർ എത്തിയപ്പോഴേക്കും ദിലീഷ്, പ്രവീണയുടെ ഇളയ മകൾ അബിനയെയും കൂട്ടി രക്ഷപ്പെട്ടിരുന്നു.

കനത്ത മഴയും കാറ്റും അവഗണിച്ച് നാട്ടുകാരും വനപാലകരും പൊലീസും ചേർന്ന് രാത്രി വനത്തിലടക്കം തിരച്ചിൽ നടത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല.ഇന്നലെ രാവിലെ മുതൽ കൂടുതൽ പൊലീസ് എത്തി തിരച്ചിൽ പുനരാരംഭിച്ചു. വന്യമൃഗ ശല്യമുള്ള എസ്റ്റേറ്റ് മേഖലയിലെ ഒറ്റപ്പെട്ട സ്ഥലത്തുളള വീട്ടിൽ നിന്ന് കുട്ടിയെ കാണാതായത് ഏറെ ആശങ്ക ഉയർത്തി. പ്രതികൂല കാലാവസ്ഥയും തിരച്ചിലിനു തടസ്സമായി. ഡോഗ് സ്ക്വാഡും ഫൊറൻസിക് സംഘവും സ്ഥലത്ത് എത്തി. മാനന്തവാടി ഡിവൈഎസ്‌പി വി.കെ.വിശ്വംഭരൻ, തിരുനെല്ലി ഇൻസ്പെക്ടർ ലാൽ സി.ബേബി, മാനന്തവാടി ഇൻസ്പെക്ടർ ടി.എ.അഗസ്റ്റിൻ, തലപ്പുഴ ഇൻസ്പെക്ടർ എം.ടി.ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസിനൊപ്പം വനപാലകരും നാട്ടുകാരും തിരച്ചിലിൽ പങ്കു ചേർന്നു. അഗ്നിരക്ഷാസേനയുടെയും ഡ്രോണിന്റെയും സഹായം പ്രയോജനപ്പെടുത്തി. പ്രതി കർണാടകയിലേക്ക് കടക്കുന്നത് തടയാൻ ഞായറാഴ്ച രാത്രി തന്നെ പൊലീസ് സംസ്ഥാന അതിർത്തിയിൽ പരിശോധന ശക്തമാക്കിയിരുന്നു.ഇന്നലെ രാവിലെ റോഡരികിലെ വനപ്രദേശത്ത് പ്രതിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയതു വഴിത്തിരിവായി. പ്രതി സമീപത്തു തന്നെ ഉണ്ടെന്നു ഉറപ്പിച്ച പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ആളൊഴിഞ്ഞ വീടിനു സമീപത്തെ ഷട്ടർ മുറിയുടെ ടെറസിൽ കത്തിവീശി നിൽക്കുകയായിരുന്ന ദിലീഷിനെ വനപാലകരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. ദിലീഷ്, പ്രവീണയെ കൊലപ്പെടുത്താനുള്ള കാരണം സംബന്ധിച്ച് കൃത്യമായ വിവരം ഇനിയും ലഭ്യമായിട്ടില്ല. സുധീഷ് എന്നയാളെയാണ് യുവതി ആദ്യം വിവാഹം കഴിച്ചത്. ഇയാളുമായി അകന്നതിന് ശേഷമാണ് ദിലീഷുമായി ഒരുമിച്ച് താമസിച്ചിരുന്നത്. അടുത്തിടെ ദിലീഷുമായി പ്രവീണ അകലാൻ തുടങ്ങിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. ദിലീഷിന് സംശയ രോഗം ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്. ഞായറാഴ്ച വൈകിട്ട് വീട്ടിലെത്തിയ ദിലീഷ് ഏഴുമണിയോടെ ആയുധം ഉപയോഗിച്ച് പ്രവീണയെ ആക്രമിച്ചു. വീട്ടിൽ നിന്നിറങ്ങിയോടിയ മൂത്ത മകൾ പരിസരവാസികളെ അറിയിച്ചതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്.

Scroll to Top