വീട്ടിലെ അലമാര തലയിൽ വീണ് കോളേജ് വിദ്യാർഥിനി മരിച്ചെന്ന് കുടുംബാംഗങ്ങൾ…സംഭവം നാട്ടുക്കാരും വിശ്വസിച്ചു… മരണവിവരം പൊലീസിനെ അറിയിക്കാതെ സംസ്കാരവും നടത്തി…എന്നാൽ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് സഹപാഠിയായ ആൺസുഹൃത്ത് പറഞ്ഞതോടെയാണ് ട്വിസ്റ്റ് ഉണ്ടാകുന്നത്… മാർച്ച് 30 നാണ് പരുവൈയിലെ വീട്ടിൽ വിദ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ അലമാര തലയിൽ വീണാണ് വിദ്യയുടെ മരണമെന്നായിരുന്നു കുടുംബത്തിന്റെ അവകാശവാദം. മരണവിവരം പൊലീസിനെ അറിയിക്കാതെ വീട്ടുകാർ സംസ്കാരവും നടത്തി.
എന്നാൽ വിദ്യയുടെ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് ആരോപിച്ച് സഹപാഠിയും ആൺസുഹൃത്തുമായ വെൺമണി കാമനായകൻപാളയം പൊലീസിൽ പരാതി നൽകി. ഇതോടെയാണ് ക്രൂര കൊലപാതകത്തിന്റെ വിവരം പുറത്തുവരുന്നത്. വിദ്യയുടെ മരണം കുടുംബം അവകാശപ്പെടുന്നത് പോലെ ഒരു അപകടമരണമല്ലെന്നായിരുന്നു വെൺമണിയുടെ പരാതി. വെൺമണിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഫോറൻസിക് ഉദ്യോഗസ്ഥർ വിദ്യയെ സംസ്കരിച്ച സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പോസ്റ്റ്മോർട്ടത്തിന് പിന്നാലെ തലയ്ക്കേറ്റ ശക്തമായ ആഘാതമാണ് മരണകാരണമെന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് കുടുംബത്തെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ സഹോദരൻ ശരവണൻ ഇരുമ്പ് വടി കൊണ്ട് വിദ്യയുടെ തലയിൽ അടിച്ചതായി സമ്മതിച്ചു. താഴ്ന്ന സമുദായത്തിൽപ്പെട്ട വെൺമണിയുമായി വിദ്യയ്ക്ക് ബന്ധമുണ്ടായിരുന്നതിനാലാണ് താൻ സഹോദരിയെ കൊലപ്പെടുത്തിയതെന്ന് ശരവണൻ പൊലീസിന് മൊഴിനൽകി. പൊലീസ് ശരവണന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്യാൻ കുടുംബത്തെയും കസ്റ്റഡിയിലെടുത്തു.