വിനു വി ജോണും സിന്ധു സൂര്യകുമാറും പുറത്താവുമോ? അരുൺ കുമാറും ഏഷ്യാനെറ്റിൽ എത്തുമോ?

ബാർക്ക് റേറ്റിങ് യുദ്ധം മുറുകിയിരിക്കെ റിപ്പോർട്ടർ ടിവി ഡിജിറ്റൽ ഹെഡ് ഉണ്ണി ബാലകൃഷ്ണൻ ചാനൽ വിട്ടു. ഏഷ്യാനെറ്റ് ന്യൂസിലേക്കാണ് ഉണ്ണിയുടെ ചുവടുമാറ്റം. തുടർച്ചയായ രണ്ടാം ആഴ്ചയും ബാർക്ക് റേറ്റിങ്ങിൽ ഏഷ്യാനെറ്റിനെ വെട്ടി റിപ്പോർട്ടർ ഒന്നാം സ്ഥാനം പിടിച്ചിരിക്കെ, ഏഷ്യാനെറ്റിന്റെ നിർണായക നീക്കമായി ഉണ്ണിയുടെ വരവ്. 19 ാമത്തെ ആഴ്ച റിപ്പോർട്ടർ റേറ്റിങ് പോയിന്റ് 105.69 ആണ്. ഏഷ്യാനെറ്റ് ന്യൂസ് 98.25 പോയിന്റും. എന്തായാലും ഈ ചാനൽ റേറ്റിങ് യുദ്ധത്തിൽ, റിപ്പോർട്ടർ ചാനലിലെ തിളങ്ങുന്ന മുഖമായ ഉണ്ണി ബാലകൃഷ്ണനെ വീണ്ടും തങ്ങളുടെ പാളയത്തിൽ എത്തിച്ച് ഏഷ്യാനെറ്റ് ചെക്ക് പറഞ്ഞിരിക്കുകയാണ്. ബാർക് റേറ്റിങ്ങിൽ തുടർച്ചയായ ആഴ്ചകളിൽ എതിരാളികൾ ഇല്ലാതിരുന്ന ഏഷ്യാനെറ്റ് ന്യൂസിനെ ഇന്തോ-പാക് സംഘർഷവും ഓപ്പറേഷൻ സിന്ദൂറും വന്നതോടെയാണ,് റിപ്പോർട്ടർ റേറ്റിങ്ങിൽ പിന്നിലാക്കിയത്. മികച്ച ഗ്രാഫിക്‌സും, നാടകീയമായ അവതരണവും പുതിയ തലമുറയെ ആകർഷിച്ചുവെന്ന് വേണം കരുതാൻ. എന്തായാലും, ചാനൽ യുദ്ധത്തിൽ മേൽക്കൈ തിരിച്ചുപിടിക്കാൻ ഏഷ്യാനെറ്റ് ശ്രമിക്കുന്നതിന്റെ ഭാഗമായുള്ള തന്ത്രപരമായ നീക്കമാണ് ഉണ്ണി ബാലകൃഷ്ണന്റെ തിരിച്ചുവരവ്. ‘എഡിറ്റർ ഇൻ അഡ്‌വൈസർ’ എന്ന പദവിയിലാണ് ഏഷ്യാനെറ്റ് ന്യൂസിലെ ഉണ്ണി ബാലകൃഷ്ണന്റെ നിയമനം. എഡിറ്റോറിയൽ വൈദഗ്ധ്യവും ഉപദേഷ്ടാവിന്റെ ചുമതലകളും കൂടിച്ചേരുന്ന ജോലിയാണിത്.

ഉള്ളടക്ക ഗുണനിലവാരം, തന്ത്രപ്രധാന ദിശയിലേക്കുളള ചുവടുവയ്പ്, തുടങ്ങിയവയിൽ എഡിറ്റർമാരെ ഉപദേശിക്കാൻ എഡിറ്റർ ഇൻ അഡൈ്വസർക്ക് കഴിയും. ഏഷ്യാനെറ്റിലെ നിലവിലെ അധികാരശ്രേണിയെ ഉണ്ണിയുടെ വരവ് ബാധിക്കുകയില്ലെന്ന് ചുരുക്കം. നികേഷ് കുമാർ എഡിറ്റർ ഇൻ ചീഫ് പദവിയൊഴിഞ്ഞ ശേഷം അരുൺ കുമാറും സുജയ്യ പാർവതിയും അടക്കം ശ്രദ്ധേയ മുഖങ്ങൾ ഉണ്ടെങ്കിലും റിപ്പോർട്ടർ ചാനലിന് വിശ്വാസ്യത നൽകിയിരുന്നത് മുതിർന്ന മാധ്യമപ്രവർത്തകനായ ഉണ്ണി ബാലകൃഷ്ണനാണ്. ഉണ്ണിയുടെ ഏഷ്യാനെറ്റിലേക്കുള്ള മടക്കം റിപ്പോർട്ടറിന് ഏൽപ്പിക്കുന്ന ക്ഷീണം ചെറുതല്ല. 1969 ൽ ആലപ്പുഴയിൽ ജനിച്ച ഉണ്ണി ബാലകൃഷ്ണൻ 1994-ൽ കലാകൗമുദി ആഴ്ചപ്പതിപ്പിൽ സബ് എഡിറ്ററായിട്ടാണ് മാധ്യമപ്രവർത്തന ലോകത്തേക്ക് കടന്ന് വന്നത്. രണ്ട് വർഷങ്ങൾക്ക് ശേഷം 1996-ൽ ഏഷ്യാനെറ്റ് ന്യൂസിൽ സബ് എഡിറ്ററായി ദൃശ്യമാധ്യമ രംഗത്ത് ചുവട് വച്ചു. 2011 വരെ ഏഷ്യാനെറ്റ് ന്യൂസിൽ വിവിധ ഉന്നത തസ്തികകളിൽ സേവനമനുഷ്ഠിച്ചു. 1998 മുതൽ 2011 വരെ പന്ത്രണ്ടു വർഷം ഡൽഹി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. 2012ൽ മാതൃഭൂമിയിൽ ചേർന്ന അദ്ദേഹം ന്യൂസ് ചാനലിന്റെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചു. ഒടുവിൽ 2021 ൽ ചീഫ് ഓഫ് ന്യൂസ് ആയി പ്രവർത്തിക്കുമ്പോഴാണ് ചാനലിൽ നിന്നും രാജിവെക്കുന്നത്. യൂടോക് എന്ന ഓൺലൈൻ ചാനലിലും പ്രവർത്തിച്ച ശേഷമാണ് ഉണ്ണി ബാലകൃഷ്ണൻ റിപ്പോർട്ടർ ചാനൽ റീലോഞ്ച് ചെയ്തപ്പോൾ അവിടെയത്തിയത്

Scroll to Top