ലോട്ടറിക്കച്ചവടക്കാരനായ അച്ഛന്‍.. ശ്രീലങ്കക്കാരി അമ്മ..!! അസുഖം മൂര്‍ച്ഛിച്ച് മരണവും.. പിന്നാലെ മകന്‍ പ്രശസ്തിയിലേക്ക്..!! പക്ഷെ.. ആറംഗ കുടുംബം ഇപ്പോഴും വാടക വീട്ടില്‍…!!

ലക്ഷക്കണക്കിന് ആരാധകർ സ്റ്റേജിനു മുന്നിൽ ഇളകിമറിയുമ്പോൾ വേദി കീഴടക്കുന്ന കൊച്ചു പയ്യൻ. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് റാപ്പർ ഹിരൺ ദാസ് കേരളത്തിലെ യുവാക്കളുടെ മനസു കീഴടക്കി വേടനായി മാറിയത് അതിവേഗമാണ്. പ്രശസ്‌തിയും ആരാധകരും കൈനിറയെ കാശും എത്തിയപ്പോൾ വേടൻ വഴി തെറ്റിപ്പോയെന്നാണ് പലരും പറഞ്ഞിരുന്നത്. എന്നാലിപ്പോഴും അദ്ദേഹത്തിന്റെ കുടുംബം താമസിക്കുന്നത് തൃശൂരിലെ വാടകവീട്ടിലാണെന്ന സത്യം ആരാധകർ തിരിച്ചറിഞ്ഞത് ഞെട്ടലോടെയാണ്. കഷ്‌ടപ്പാടുകൾക്കു നടുവിൽ ആരുടെയും സഹായമില്ലാതെ തനിച്ചു വളർന്നു വന്ന വേടൻ ഇന്നുണ്ടാക്കിയ പ്രശസ്‌തിയും പകിട്ടുമെല്ലാം തനിയെ നേടിയെടുത്തതാണ്. 25-ാം വയസിൽ പുറത്തിറക്കിയ ആദ്യ ഗാനം സൂപ്പർ ഹിറ്റായതോടെയാണ് വേടന്റെ ജീവിതം മാറിമറിഞ്ഞത്.

തൃശൂർ റെയിൽവേ സ്റ്റേഷന് അടുത്തുള്ള സ്വപ്‌നഭൂമി എന്ന കോളനിയിലാണ് വേടൻ ജനിച്ചത്. അച്ഛൻ മുരളി ഒരു ലോട്ടറിക്കച്ചവടക്കാരനായിരുന്നു. അമ്മ ശ്രീലങ്കക്കാരിയും. മുരളിയ്ക്കും ഭാര്യയ്ക്കും മൂന്നു മക്കളാണ് ജനിച്ചത്. മൂത്തവൻ ഹരിദാസ് മുരളി. രണ്ടാമത്തെ മകനാണ് ഹിരൺ ദാസ് മുരളിയെന്ന വേടൻ, മൂന്നാമത്തേത് ഒരു പെൺകുട്ടിയാണ്. ജാതി പറഞ്ഞുള്ള അധിക്ഷേപം വളരെയധികം നേരിട്ട പയ്യനായിരുന്നു വേടൻ. കുട്ടിക്കാലം മുതൽക്കെ കറുപ്പിനോടുള്ള സമൂഹത്തിൻ്റെ വെറുപ്പും ജാതി അധിക്ഷേപവും ഏറ്റുവാങ്ങിയായിരുന്നു വേടൻ വളർന്നത്. അങ്ങനെ ചുറ്റുമുള്ളവർ കളിയാക്കി വിളിച്ച പേരായിരുന്നു വേടൻ എന്നത്. വളർന്നപ്പോൾ ആ പേര് തന്നെ സ്വയം തന്നോടു ചേർക്കുകയായിരുന്നു. അധികമൊന്നും പഠിച്ചിട്ടില്ലാത്ത വേടൻ നിർമാണ മേഖലയിൽ കൂലിപ്പണിയ്ക്കും പോയിരുന്നു.

സംഗീതത്തെ നെഞ്ചോടു ചേർത്ത കാലം മുതൽക്ക് സ്റ്റുഡിയോ ബോയിയായും ജോലി ചെയ്തിരുന്നു. അവിടെ നിന്നുമാണ് റാപ്പർ സംഗീതത്തിൻ്റെ പുതിയ മേഖലകളെ കുറിച്ച് കൂടുതലറിഞ്ഞത്. കുട്ടിക്കാലം മുതൽക്കെ വാടകവീടുകളിലായിരുന്നു മുരളിയും ഭാര്യയും മക്കളും താമസിച്ചിരുന്നത്. ഭാര്യ പണ്ടു മുതൽക്കെ അസുഖക്കാരിയായിരുന്നു. വാടകവീടുകൾ മാറിമാറിയുള്ള ജീവിതത്തിനിടെയാണ് മുരളിയും കുടുംബവും മുളങ്കുന്നത്തുകാവിലെ വാടക വീട്ടിലേക്കും എത്തിയത്. അതിനു മുന്നേ തന്നെ വോയ്‌സ് ഓഫ് വോയിസ് ലെസ് എന്ന ആദ്യഗാനം വേടൻ പുറത്തിറക്കിയിരുന്നു. മകൻ ഉയർച്ചകളിലേക്ക് പോകുന്നത് പോകവേയാണ് മുളങ്കുന്നത്തുകാവിലെ വീട്ടിലേക്ക് കുടുംബം എത്തിയത്. രണ്ടു വർഷത്തോളമാണ് ഇവിടെ താമസിച്ചത്. അതിനിടെയാണ് അമ്മയ്ക്ക് അസുഖം മൂർച്ഛിക്കുന്നതും ആ വീട്ടിൽ വച്ച് മരണം സംഭവിക്കുന്നതും.

പിന്നാലെ വേടൻ്റെ ചേട്ടൻ്റെ വിവാഹവും നടന്നു. എല്ലാവർക്കും കൂടി ആ വീട്ടിൽ താമസിക്കുകയെന്നത് ബുദ്ധിമുട്ടായതോടെയാണ് അതിനു തന്നെ അടുത്തുള്ള ഒരു വില്ലാ പ്രോജക്ടിലെ വീട് വേടൻ വാടകയ്ക്ക് എടുത്തത്. ജോലി ആവശ്യങ്ങളുമായി വേടൻ എപ്പോഴും എറണാകുളത്ത് ആയതിനാൽ തന്നെ ഈ വാടകവീട്ടിൽ താമസിക്കുന്നത് അച്ഛനും ചേട്ടനും ഭാര്യയും അനുജത്തിയുമാണ്. എല്ലായ്പ്‌പോഴും ഇവിടെ വീട്ടുകാർക്കൊപ്പം കഴിയാൻ വേടൻ എത്തുകയും ചെയ്യാറുണ്ട്. നായകളെ ഏറെ സ്നേഹിക്കുന്ന വേടനൊപ്പം പണ്ടു മുതൽക്കെയുള്ള വളർത്തു നായയാണ് ബുദ്ധൻ. കുട്ടികളേയും നായകളേയും ഏറെ സ്നേഹിക്കുന്ന വേടന് അവരെല്ലാം പ്രാണനാണ്. തൻ്റെ സോഷ്യൽ മീഡിയാ പേജിൽ സംഗീതത്തെ കുറിച്ചും കുഞ്ഞുങ്ങളെ കുറിച്ചും നായകളെ കുറിച്ചുമുള്ള പോസ്റ്റുകളാണ് വേടൻ പങ്കുവെക്കുന്നതിലേറെയും.

Scroll to Top