മുറിവ് ഗാനത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പ്രതികരിച്ച് ഗായിക ഗൗരി ലക്ഷ്മി. എന്റെ പേര് പെണ്ണ് എന്നുതുടങ്ങുന്ന ഗാനത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ സൈബർ ആക്രമണം നടക്കുകയാണ്. എന്നാൽ ഈ ഗാനത്തിലെ വരികൾ തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണെന്ന് ഗൗരി പറയുന്നു.
‘മുറിവ് എന്‍റെ അനുഭവമാണ്. അതില്‍ ആദ്യം പറയുന്ന എട്ടുവയസ് എന്‍റെ പേഴ്സണല്‍ എക്സ്പീരിയന്‍സാണ്. ബസിൽ പോകുമ്പോൾ ഞാനിട്ടിരുന്ന ഡ്രസ് വരെ എനിക്ക് ഓർമയുണ്ട്. എന്‍റെ അച്ഛനെക്കാള്‍ പ്രായമുള്ള ഒരാളാണ് പിന്നില്‍ ഇരുന്നത്. അയാളുടെ മുഖം എനിക്ക് ഓര്‍മ്മയില്ല. എന്റെ ടോപ്പ് പൊക്കി എന്‍റെ വയറിലേക്ക് കൈവരുന്നത് ഞാന്‍ അറിഞ്ഞു. ഞാന്‍ അയാളുടെ കൈ തട്ടിമാറ്റി എനിക്ക് അമ്മയുടെ അടുത്ത് പോകണം എന്ന് പറഞ്ഞ് മുന്നോട്ട് പോയി. അന്ന് അത് എനിക്ക് പറഞ്ഞ് തരാന്‍ ആരും ഇല്ലായിരുന്നു. പക്ഷെ ഇത് പ്രശ്നം പിടിച്ച പരിപാടിയാണ് എന്ന് എനിക്ക് മനസിലായി,’ എന്ന് ഗൗരി ലക്ഷ്മി പറഞ്ഞു.
’13-ാം വയസില്‍ ബന്ധുവീട്ടില്‍പ്പോയ കാര്യവും പാട്ടില്‍ പറയുന്നുണ്ട്. അതും എന്റെ അനുഭവമാണ്. അവധിക്കാലത്ത് സ്ഥിരം പോകുന്ന വീടായിരുന്നു. അയാളുടെ പെരുമാറ്റത്തിൽ മാറ്റം വന്നുതുടങ്ങിയതോടെ താൻ ആ വീട്ടിൽ പിന്നീട് ഞാന്‍ ആ വീട്ടില്‍ പോകാതായി,’ എന്നും ഗൗരി ലക്ഷ്മി വ്യക്തമാക്കി.