കാഴ്ച പരിമിധി ഉണ്ടെങ്കിലും ശബ്ദ ലോകത്ത് തന്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് വൈക്കം വിജയലക്ഷ്മി. സംഗീതത്തിലൂടെ നിരവധി പുരസ്കാരങ്ങളുമായി മുന്നോട്ട് പോകുമ്പോഴായിരുന്നു ഗായികയുടെ വിവാഹം. എന്നാൽ, പ്രതീക്ഷിച്ചൊരു വിവാഹ ജീവിതമല്ലായിരുന്നു വൈക്കം വിജയലക്ഷ്മിയുടേത്. ഒന്നിച്ച് പോകാൻ ആകില്ലെന്നായപ്പോൾ വിവാഹ മോചനവും നേടിയിരുന്നു. വിവാഹ ജീവിതത്തിലെ പരാജയത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഗായിക.
ജീവിതത്തിന്റെ പകുതിയിൽ കടന്നുവന്നയാളാണ് ഭർത്താവ്. സംഗീതം അല്ലെങ്കിൽ കല എന്നത് ജനിച്ചപ്പോൾ മുതൽ ജീവിതത്തിൽ ഉള്ളതാണ്. അതിനാൽ, ഭർത്താവിന് വേണ്ടി ഒരിക്കലും കലയെ ഉപേക്ഷിക്കില്ല. കലയെ മാറ്റിനിർത്തേണ്ട ആവശ്യമുണ്ടോയെന്നും വൈക്കം വിജയലക്ഷ്മി ചോദിച്ചു.
ആദ്യ വിവാഹം പരാജയമായിരുന്നു. വിവാഹ മോചനം നേടിയതിന് ശേഷമാണ് ഒരുപാട് ഹാപ്പിയായത്. ഇപ്പോഴാണ് സ്വസ്ഥതയും സമാധാനവും ലഭിക്കുന്നത്. നല്ല എനർജിയിൽ ജീവിതം മുന്നോട്ട് പോകുന്നുണ്ട്. ആത്മാർത്ഥമായി സ്നേഹിക്കുന്നവരുണ്ടെങ്കിൽ പുനർവിവാഹത്തെക്കുറിച്ച് ചിന്തിക്കാം. പണത്തിനും പ്രശസ്തിക്കും വേണ്ടിയല്ലാതെ സ്നേഹിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ നോക്കാമെന്നാണ് വിജയലക്ഷ്മി പറയുന്നത്.
അഭിമുഖത്തില്‍ തന്റെ ചികിത്സയെക്കുറിച്ചും വിജയലക്ഷ്മി സംസാരിക്കുന്നുണ്ട്. അമേരിക്കയില്‍ വച്ചായിരുന്നു ചികിത്സ. എന്നാല്‍ കൊവിഡ് വന്നതോടെ ചികിത്സ മുടങ്ങുകയായിരുന്നു. ‘പിന്നീട് അമേരിക്കയില്‍ പോകാന്‍ സാധിച്ചില്ല. കാഴ്ച കിട്ടുമെന്ന് അവര്‍ ഉറപ്പു പറയാത്തതുകൊണ്ടാണ് അത് വേണ്ടെന്നു വച്ചത്. റെറ്റിനയ്ക്കാണ് പ്രശ്‌നമെന്ന് ഒരു വിഭാഗം ഡോക്ടര്‍മാര്‍ പറഞ്ഞു. തലച്ചോറിന്റെ പ്രശ്‌നമാണെന്ന് വേറൊരു വിഭാഗവും. എന്താണ് ശരിയായ പ്രശ്‌നമെന്ന് കണ്ടെത്താനായിട്ടില്ല എന്നതാണു സത്യം. ഇപ്പോള്‍ ഇസ്രയേയില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്” എന്നാണ് താരം പറയുന്നത്.